മൊഹീന്ദർ അമർനാഥ്
മുൻ ഇന്ത്യൻ ക്രിക്കറ്ററും(1969-1989) ഇപ്പോഴത്തെ ഒരു ക്രിക്കറ്റ് അപഗ്രഥന വിദഗ്ദ്ധനുമാണ് മൊഹീന്ദർ അമർനാഥ് എന്ന മൊഹീന്ദർ അമർനാഥ് ഭരദ്വാജ് (ജനനം:24 സെപ്റ്റംബർ ,1950 . പാട്ട്യാല). ജിമ്മി എന്ന് അറിയപ്പെടുന്ന ഇദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ലാലാ അമർനാഥിന്റെ മകനാണ്. അദ്ദേഹത്തിന്റെ സഹോദരൻ സുരീന്ദർ അമർനാഥ് ഒരു ടെസ്റ്റ് ക്രിക്കറ്റ്കളിക്കാരനാണ്. മറ്റൊരു സഹോദരൻ രജീന്ദർ അമർനാഥ് മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററും നിലവിൽ ഒരു ക്രിക്കറ്റ് പരിശീലകനുമാണ്. മൊഹീന്ദറിന്റെ കന്നി മത്സരം 1969 ൽ ആസ്ട്രേലിയക്കെതിരെ ചെന്നൈയിൽ വെച്ചാണ് നടന്നത്. വേഗതയാർന്ന ബൗളിങ്ങിനെ നേരിടാൻ കഴിയുന്ന മികച്ച ഒരു ബാറ്റ്സ്മാനായി മൊഹീന്ദർ പിന്നീട് ശ്രദ്ധിക്കപ്പെട്ടു. ഇമ്രാൻ ഖാനും മാൽകം മാർഷലും മൊഹീന്ദർറിന്റെ ബാറ്റിംഗ് മികവിനെ പുകഴ്ത്തിയിട്ടുണ്ട്.1982-83 ൽ പതിനൊന്ന് ടെസ്റ്റ് മത്സരങ്ങൾ കളിച്ച മൊഹീന്ദർ ആയിരത്തിലധികം റണ്ണുകൾ രണ്ടു സീരീസിലായി നേടുകയുണ്ടായി. സുനിൽ ഗവാസ്കർ തന്റെ ഐഡൾസ് (idols) എന്ന ഗ്രന്ഥത്തിൽ മൊഹീന്ദറിനെ വിശേഷിപ്പിക്കുന്നത് ലോകത്തിലെ മനോഹരമായ ബാറ്റിംഗ് ശൈലിക്കുടമ എന്നാണ്. ഇന്ത്യൻ ടീമിലെ തിരുച്ചുവരവിന്റെ ആൾ എന്നാണ് മൊഹീന്ദർ അറിയപ്പെടുന്നത്. മുൻനിര ബാറ്റ്സ്മാൻ പദവി രണ്ട് ദശാബ്ദത്തോളം നിലനിർത്തിയ മൊഹീന്ദർ, നിരവധി തവണ ടീമിൽ നിന്ന് മാറിനിൽകേണ്ടി വരികയും ഒരോ തവണയും മികവുറ്റ പ്രകടനത്തിലൂടെ ശക്തമായ തിരുച്ചു വരവ് നടത്തുകയും ചെയ്തു. തന്റെ കന്നി സീരീസിന് ശേഷം 1975 വരെ കാത്തിരിക്കേണ്ടിവന്നു മൊഹീന്ദറിന് ഇന്ത്യൻ ടീമിൽ ഇടം കിട്ടാൻ. ഇന്ത്യൻ ടീമിലെ മൂന്നാമനായി എപ്പോഴും ബാറ്റുചെയ്യുന്ന മുതിർന്ന നിലവാരമുള്ള മൊഹീന്ദർ നല്ല ബൗളറുമായിരുന്നു. പന്തിനെ സിംഗ്(swing) ചെയ്യിക്കുന്നതിലും കട്ടുചെയ്യിക്കുന്നതിലും അപാരമായ കൈഅടക്കവും മികവും മൊഹീന്ദർ പ്രകടമാക്കി. 69 ടെസ്റ്റ് മത്സരം കളിച്ച മൊഹീന്ദർ 42.50 ശരാശരിയിൽ 4378 റൺസ് നേടുകയുണ്ടായി.11 സെഞ്ച്വറികളും 24 അർദ്ധ്വ സെഞ്ച്വറികളും ഉൾപ്പെടുന്നതാണിത്. 32 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 85 ഏകദിന മത്സരങ്ങളിലായി 1924 റൺസ് നേടി. ഇതിലെ ശരാശരി 30.53 ആയിരുന്നു. ഏറ്റവും മികച്ച സ്കോർ 102 ആണ്. വിക്കറ്റ് 46 ഉം. 1983 ലെ ലോകകപ്പ് പ്രകടനം1983 ക്രിക്കറ്റ് ലോകകപ്പിലെ ഐതിഹാസിക പ്രകടനത്തിലൂടയാണ് മൊഹീന്ദർ അമർനാഥ് അറിയപ്പെടുന്നത്. സെമി ഫൈനലിലും ഫൈനലിലും കളിയിലെ കേമനായി (man of the match) തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇതപര്യന്തമുള്ള ഏകദിന ക്രിക്കറ്റ് ലോകകപ്പ് പട്ടത്തിലേക്ക് ഇന്ത്യയെ നയിച്ചു. ഇംഗ്ലണ്ടിനെതിരെയുള്ള സെമിഫൈനൽ മത്സരത്തിൽ തന്റെ കൃത്യതയാർന്ന സീം ബൗളിംഗിലൂടെ(seam bowling) മികച്ച ബാറ്റ്സ്മാന്മാരായ ഡേവിഡ് ഗൗറിനെയും മൈക്ക് ഗാറ്റിങിനെയും അദ്ദേഹം പവലിയനിലേക്ക് പറഞ്ഞയച്ചു. 12 ഓവറിൽ വെറും 27 റൺസ് മാത്രമാണ് അദ്ദേഹം വഴങ്ങിയത്.അതായത് ശരാശരി 2.25 റൺസ് .ഇത് ഇന്ത്യയിലെ എല്ലാ ബൗളർമാരുടെ ശരാശരിയേക്കാളും കുറഞ്ഞതായിരുന്നു. തിരിച്ച് ബാറ്റിംഗിൽ 46 റൺസ് നേടി ഇന്ത്യക്ക് മികച്ച തുടക്കവും നൽകി. ഈ മത്സരത്തിൽ കളിയിലെ കേമാനായി മൊഹീന്ദർ തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് ആക്രമണ നിരയുണ്ടെന്ന് ഉയർത്തിക്കാട്ടപെട്ട വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു ഇന്ത്യയുടെ ഫൈനൽ മത്സരം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 54.4 ഓവറിൽ വെറും 183 റൺസിന് പുറത്താവുകയായിരുന്നു.നിശ്ചിത 60 ഓവറിലെ ഈ പ്രകടനം മികച്ചതാണന്ന് പറയാനാവില്ല. വെസ്ത് ഇൻഡ്യൻസിന്റെ ആക്രമണ ബൗളിംഗിനു മുന്നിൽ മൊഹീന്ദറിന്റെ ശാന്തമായ ബാറ്റിംഗാണ് അല്പമെങ്കിലും റണ്ണെടുക്കാൻ സഹായിച്ചത്. മറ്റു ഇന്ത്യൻ ബാറ്റ്സ്മാന്മാരേക്കാൾ അധികസമയം ക്രീസിൽ പിടിച്ചു നിന്നതും മൊഹീന്ദർ ആയിരുന്നു. 80 പന്തുകൾ നേരിട്ട അദ്ദേഹം 26 റൺസ് നേടി. ഒരു ഏകദിന ക്രിക്കറ്റിൽ ക്രീസിൽ കൂടുതൽ സമയം പിടിച്ചു നിൽക്കുന്നതിൽ കാര്യമില്ലങ്കിലും മറ്റേതലക്കലുള്ള ബാറ്റ്സ്മാന് റണ്ണുകൾ നേടാൻ മൊഹീന്ദറിന്റെ ഈ പിടിച്ചു നിൽക്കൽ അവസരമൊരുക്കി. കൃഷ്ണമാചാരി ശ്രീകാന്ത് 38 റൺസും തുടർന്ന് വന്ന സാന്ദീപ് പാട്ടിൽ 27 റൺസും അമർനാഥിനൊപ്പം നേടി. മോശപ്പെട്ട ഈ ബാറ്റിംഗ് പ്രകടനത്തോടെ ഇന്ത്യയ്ക്കുള്ള വിജയ പ്രതീക്ഷ തീരെയില്ല എന്ന മട്ടിലായിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരുന്നെങ്കിലും കാലാവസ്ഥയും പിച്ചിന്റെ അവസ്ഥയും മുതലെടുത്ത് വെറും 140 റൺസിന് വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ പുറത്താക്കി. അങ്ങനെ ഇന്ത്യക്ക് ഫൈനലിൽ 43 റൺസിന്റെ മിന്നുന്ന ജയം. മൊഹീന്ദർ അമർനാഥും മദൻ ലാലുമായിരുന്നു ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത്. മൂന്ന് വീതം. സെമിഫൈനലിലെ പോലെ ഇവിടെയും മൊഹീന്ദർ തന്നെ ഒരിക്കൽ കുടി ഏറ്റവും കുറഞ്ഞ റൺ വഴങ്ങിയ ആളായി. ഏഴ് ഓവറിൽ വെറും 12 റൺസ്. ശരാശരി 1.71. സെമിഫൈനലിലെ പോലെ ഇവിടെയും അമർനാഥ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടു. സ്വഭാവ ഗുണങ്ങൾമികച്ച വ്യക്തിത്വവും ധീരതയും നിശ്ച്യദാർഡ്യവും മൊഹീന്ദറിന്റെ ശ്രദ്ധിക്കപ്പെട്ട ഗുണങ്ങളായിരുന്നു. വെസ്റ്റ് ഇൻഡീസിന്റെ എക്കാലത്തെയും മികച്ച് ബാറ്റ്സ്മാൻ വിവിയൻ റിച്ചാർഡ്സ് മൊഹീന്ദറിനെ വിളിക്കുന്നത് ക്രിക്കറ്റ് കളിയിലെ ഏറ്റവും നല്ല വ്യക്തി എന്നാണ്. ആസ്ട്രേലിയയുടെ മുൻ ടെസ്റ്റ് ഓപണിംഗ് ബാറ്റ്സ്മാൻ ഡേവിഡ് ബൂൺ പറയുന്നത് കീഴടങ്ങുക എന്നത് അദ്ദേഹത്തിന്റെ നിഘണ്ടുവിലില്ല എന്നാണ്. |